Monday, December 2, 2013

കാച്ചികുറുക്കിയവ; മൂന്ന്‍ !


കാത്തിരിപ്പ്:-
വിരിയാനാവാതെ വീര്‍പ്പുമുട്ടുന്ന
കുറച്ചു ശ്വേതപുഷ്പ മുകുളങ്ങളുണ്ടിവിടെ,
എന്‍റെ ഈ കൊച്ചു പൂന്തോപ്പില്‍.
നിന്‍റെ വരവിനേയും കാത്തിരിക്കുന്നവ;
നിന്‍റെ പരാഗണരേണുവില്‍ ജനിച്ചവ;
നീ വര്‍ണ്ണച്ചിറകു വിരിച്ചാടിപ്പറന്നു-
പൂമ്പൊടി വിതറി ത്രസിപ്പിച്ചവ.


മുറിവ്
ഞാന്‍, ഇന്നൊരു മുറിവാണ്,
വാക്കിന്‍ വാള്‍ മുനകളാല്‍ നീ-
കോറിവരച്ച്; രക്തം ചിന്തിയ മുറിവ്.
അനേകം രക്തബാഷ്പങ്ങള്‍ ഉറ്റിയുറ്റിപ്പോയിരിക്കുന്നു.
നീ മാത്രം വീണ്ടും 
എന്തിനിവിടെ കട്ടപ്പിടിച്ചിരിക്കുന്നു.


മോക്ഷം:-
കുറച്ചു കനല്‍ തരൂ !!!
എരിയാന്‍ വെമ്പിനില്‍പ്പുമല്‍പ്പം
കരിയിലകളുണ്ടെന്‍- ഈ
കൊച്ചു ഹൃദയത്തുരുത്തില്‍;
പണ്ടെന്നോ, ഞെട്ടറ്റുവീണടിഞ്ഞു
കരിഞ്ഞുണങ്ങി പാകമായത് !!

..................................................................................................................

Wednesday, October 30, 2013

നെടുവീര്‍പ്പ്

എനിക്ക് മുകളില്‍,
മാനത്ത് പാറി പറക്കുന്ന പറവകള്‍
എന്നെ നോക്കി ചിരിക്കുന്നുണ്ട്.

എനിക്ക് കീഴെ, ചലിക്കുന്ന
കൂനനുറുമ്പുകളും,
ചിതലും,  ചീങ്ങയും,
പുഞ്ചിരി തൂകുന്നുണ്ട്.

കണ്ടിട്ടും കാണാതെ,
കൂടെ നടക്കുന്നുണ്ട്, അപ്പോഴും ചിലര്‍;
മനുഷ്യരവര്‍ !!

..................................................................................


Wednesday, October 16, 2013

കൈതക്കൊല്ലിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല !

   വര്‍ഷങ്ങള്‍ വളരെയധികം പുറകിലോട്ടു പോകേണ്ടതുണ്ട്; അത്ര സുഖകരമല്ലാത്ത ഒരു ബാല്യകാലത്തിലേക്കുള്ള മടക്കയാത്ര. തിരിച്ചുവരാന്‍ ചിലപ്പോള്‍ വൈകിയേക്കാം !! കാരണം ഓര്‍മ്മകളുടെ പച്ചക്കയങ്ങള്‍ താണ്ടിയുള്ള ദുര്‍ഘടമായ യാത്രയാണത്. വഴിയില്‍ കണ്ടുമറന്ന ഒരുപാട് മുഖങ്ങളുണ്ട്; അവരോടു കുറഞ്ഞപക്ഷം, ഒരു ‘ഹായ്’ എങ്കിലും പറയേണ്ടേ ! വേണം !! കൈതക്കൊല്ലിയെ കുറിച്ചുള്ള ചിതറിക്കിടക്കുന്ന കുറെ ഓര്‍മ്മകള്‍, വ്യാകുലചിത്തനായി കഴിച്ചുകൂട്ടിയ ഒരു കാലഘട്ടത്തിന്‍റെ തിരിച്ചറിവുകള്‍ കൂടിയായിരുന്നു. അവയിലൂടെയുള്ള ഒരു സഞ്ചാരം; അതു നല്‍കുന്ന കുളിര്; പ്രശാന്തത; വിരസമായ ചില നിമിഷങ്ങളെ അസുലഭമാക്കുന്ന ഒരു മാസ്മരികത; എല്ലാം അങ്ങോട്ടു വിളിച്ചുകൊണ്ടുപോകുന്നുണ്ട്‌ മനസ്സിനെ വീണ്ടും വീണ്ടും.

 ‘കൈതക്കൊല്ലി’ എന്നത് നാട്ടിലെതന്നെ ഒരു ചെറിയ ഗ്രാമത്തിന്‍റെ അല്ലെങ്കില്‍ വളരെ കുറച്ചു മാത്രം ജനങ്ങള്‍ അധിവസിക്കുന്ന ഒരു സ്ഥലത്തിന്‍റെ പേരാണ്. എന്തുകൊണ്ട് ആ സ്ഥലത്തിന് അങ്ങനെ ഒരു പേര് വന്നു എന്നത്, ചെറുപ്പം മുതലേയുള്ള എന്‍റെ വലിയ സംശയങ്ങളില്‍ ഒന്നായിരുന്നു. അമ്മയോട് ചോദിച്ചു നോക്കി ഒരിക്കല്‍;- ‘മനുഷ്യരെ-പ്രത്യേകിച്ചും കുട്ടികളെ കൊല്ലുന്ന സ്ഥലമാണത്’ എന്നായിരുന്നു ഉത്തരം ലഭിച്ചത്. എന്‍റെ സംശയങ്ങള്‍ വര്‍ദ്ധിച്ചു. ഇത്രയധികം മനുഷ്യരെ എന്തിനു അവിടെ വെച്ച് കൊല്ലണം, അതും എന്ത് കാരണത്തിന് ?  എന്‍റെ സംശയങ്ങളുടെ ചുരുളുകള്‍ അമ്മയുടെ മുന്‍പിലേക്ക് ഞാന്‍ നിവര്‍ത്തി വെച്ചു. അമ്മ കയ്യോങ്ങി; “കുട്ടികള്‍ ആവശ്യമുള്ള ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതി” അതൊടെ എന്‍റെ സംശയങ്ങള്‍ എല്ലാം തന്നെ പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അതുകൊണ്ട് തന്നെ കൈതക്കൊല്ലി എന്ന സ്ഥലം എന്‍റെ ബാല്യകാല പേടിസ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു. 

ചെറുപ്പത്തില്‍ മഹാ ‘കൊസ്രാക്കൊള്ളിയും’ ‘കുരുത്തക്കേടും’ ആയിരുന്ന എന്നെ 'ഒതുക്കുവാന്‍' ഉള്ള അമ്മയുടെ ഒരേയൊരു പോംവഴി എന്നെ പലതും പറഞ്ഞു ഭയപ്പെടുത്തുക എന്നതായിരുന്നു. രാത്രിയില്‍ ഞാന്‍ വീടിനു പുറത്തിറങ്ങി നടക്കാതിരിക്കാന്‍ ‘ഭൂതം’, ‘പ്രേതം’, പിശാച്, യക്ഷി, മറുത, മായ, മരീചിക ഈ വക പേരുകള്‍ പറഞ്ഞു ഭയപ്പെടുത്തി എന്നെ തടഞ്ഞിരുന്നു. പകല്‍ ആ നയം നടക്കില്ല എന്നത് കൊണ്ട് ‘കയമ’ യുടെ പേര് പറഞ്ഞാണ് എന്നെ ഭയപ്പെടുത്തിയിരുന്നത്.

'ആക്ച്വലി' രണ്ടു കയമമാര്‍ ഉണ്ട് ഒന്ന് ‘വല്യ കയമ’, രണ്ടാമത്തേത് ‘കുഞ്ഞി കയമ’ അഥവാ ‘ചെറിയ കയമ’ !! നാട്ടിലെ ട്രൈബല്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുബത്തിലെ അംഗങ്ങള്‍ ആയിരുന്നു ഇവര്‍. ( കയമ എന്നാ പേരിന്‍റെ അര്‍ഥം ഇന്നും എനിക്കറിയില്ല, അതുകൊണ്ട് അത് മാത്രം ചോദിക്കരുത്.) വലിയ ചോരക്കണ്ണുകള്‍; വെറ്റിലയും ചുണ്ണാമ്പും കൂടി മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും നാവും, കയ്യില്‍ എപ്പോഴും ഒരു വടിയും കൊടുവാളും, ഇരുണ്ട നിറം, മുഷിഞ്ഞ വേഷങ്ങള്‍, (പലപ്പോഴും ഷര്‍ട്ട്‌ ധരിക്കാറില്ല), എന്നുവേണ്ട സിനിമയിലെ വില്ലന്മാരെ വെല്ലുന്ന രൂപ-ഭാവ-വേഷാധികളാല്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന അവര്‍ എന്‍റെ കുഞ്ഞുമനസ്സിനെ കുറച്ചൊന്നുമല്ല അക്കാലത്ത് മുറിപ്പെടുത്തിയത്. ഈ രണ്ടു കയമമാരെ കൂടാതെ, മറ്റൊരു വ്യക്തിയെ കൂടി ഇടയ്ക്ക് ഇവരുടെ കൂടെ കാണാറുണ്ട്‌. ‘വെളുക്കന്‍’ എന്നായിരുന്നു ആ വ്യക്തിയുടെ പേര്. അതായത് കയമമാരുടെ ഗോഡ്ഫാദര്‍ !! പേര് ‘വെളുക്കന്‍’ എന്നാണെങ്കിലും ആള് കറുത്തിട്ടായിരുന്നു. രൂപവും മട്ടും ഭാവവും ഒന്നും മറ്റുരണ്ടു കയമമാരില്‍ല്‍ നിന്നും വ്യത്യസ്തമല്ല.

ഇവര്‍ മിക്കവാറും ദിവസങ്ങളില്‍ എന്‍റെ വീടിന്‍റെ മുന്‍വശത്തു കൂടിയുള്ള പൊതുവഴിയിലൂടെ കടന്നുപോകുക പതിവായിരുന്നു. പലപ്പോഴും അവരുടെ തലയില്‍ വലിയ ഓലക്കെട്ടുകളും കാണാമായിരുന്നു.  ഇവരാണ് കൈതക്കൊല്ലിയില്‍ ആളുകളെ പിടിച്ചുകൊണ്ടുപോയി കൊല്ലുന്നത്‌ എന്നായിരുന്നു അമ്മയുടെ വാദം!! കുരുത്തക്കേട്‌ കളിക്കുന്ന കുട്ടികളെയാണത്രേ ഇവര്‍ പിടിച്ചുകെട്ടി അവിടെ കൊണ്ടുപോയി കുരുതികൊടുക്കുന്നത്. അവരുടെ തലയിലെ വലിയ ഓലക്കെട്ടുകളില്‍ നിന്നും കുട്ടികളുടെ ദീനരോദനം കേള്‍ക്കുന്നുണ്ടോ എന്നു പലപ്പോഴും ഞാന്‍ ചെവിയോര്‍ത്തുനിന്നു.

അമ്മയുടെ ഈ (കു)തന്ത്രം, അക്കാലത്തു എന്നെ വരുതിയില്‍ നിര്‍ത്താന്‍ അമ്മയെയും വീട്ടുകാരെയും ഏറെ സഹായിച്ചു. എന്‍റെ ഇളം മനസ്സില്‍ പേടിയുടെ വിത്തുകള്‍ പാകി മുളപ്പിക്കാന്‍ ഈ കഥകളൊക്കെ ധാരാളമായി. അങ്ങനെ  കയമമാരെ കാണുമ്പോള്‍ ഞാന്‍ ഓടിഒളിക്കുക പതിവായി. വീടിനു പുറത്തേക്കുള്ള വിശാലമായ ലോകത്തിലേക്ക്‌ പറന്നു നടക്കാന്‍ കൊതിച്ച എന്‍റെ ഓരോദിവസവും വീടും-ചുറ്റുപാടും എന്ന ചെറിയ ലോകത്തില്‍ ഒതുങ്ങികൊണ്ടിരുന്നു.  മാത്രമല്ല; ഈ മൂന്നു ഭീകരര്‍ എന്‍റെ രാത്രികളെ അലോസരപ്പെടുത്തികൊണ്ട്, സുന്ദരമായ സ്വപ്നങ്ങളില്‍ രാക്ഷസരായി പ്രത്യക്ഷരാവുക പതിവായി. വലുതായാല്‍ ഇവരെ എങ്ങനെയെങ്കിലും ഉന്മൂലനാശം ചെയ്യുക എന്നത് എന്‍റെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാക്കി ഞാന്‍ കാത്തുസൂക്ഷിച്ചു. വരും തലമുറകളിലെ നിഷ്കളങ്കരായ കുട്ടികളെയെങ്കിലും ഇവരില്‍ നിന്നും രക്ഷപ്പെടുത്തിയേ മതിയാകൂ എന്ന സ്വാഭാവിക ചിന്ത!! അതോടൊപ്പം തന്നെ കൈതക്കൊല്ലി എന്ന ഗ്രാമത്തെയും ഞാന്‍ വെറുക്കാന്‍ തുടങ്ങി.

ഒന്നു മുതല്‍ ഏഴു വരെ പഠിച്ച സ്കൂള്‍, നാട്ടില്‍ നിന്നും കുറച്ചകലെ ആയതിനാല്‍ നാട്ടിലെ കുട്ടികളുമായി എനിക്ക് വലിയ സംസര്‍ഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല. എട്ടാം ക്ലാസ് മുതല്‍ 'പറിച്ചുനട്ട' പഞ്ചായത്തിലെ ഏക ഹൈസ്കൂളില്‍ നാട്ടിലെ കുറെ കുട്ടികളും ഉണ്ടായിരുന്നു. ക്ലാസ്സിലെ ആദ്യദിവസങ്ങളില്‍ തന്നെ കൈതക്കൊല്ലിയില്‍ നിന്നുമുള്ള സഹപാഠികളെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കയമമാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു ഇത്രയും കാലം കഴിച്ചുകൂട്ടിയ അവരോടു എനിക്ക് വളരെയധികം ബഹുമാനം തോന്നി.

അവസരം ഒത്തുവന്നപ്പോള്‍, മുന്‍പ് അമ്മയോട് ചോദിച്ച് ഉത്തരം കിട്ടാതെ പോയ കൈതക്കൊല്ലിയെ കുറിച്ചുള്ള എന്‍റെ സംശയങ്ങള്‍ ഞാന്‍ അവരോടും ചോദിച്ചു. ചിരിയടക്കിപ്പിടിച്ചു എല്ലാം കേട്ടുനിന്ന അവര്‍, കൈതക്കൊല്ലിയെന്ന സുന്ദരമായ ഒരു ദേശത്തിന്‍റെ കഥകളാണ് എനിക്ക് പറഞ്ഞു തന്നത്. അതോടെ കൈതക്കൊല്ലിയില്‍ എന്നെങ്കിലും ഒരിക്കല്‍ പോകണം എന്ന് ഞാന്‍ തീരുമനിച്ചുറപ്പിച്ചു. വീട്ടിലെത്തി കുറച്ചു ഗൌരവത്തില്‍ തന്നെ അമ്മയോട് സ്കൂളിലെ കൂട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ വിവരിച്ചു. മുഖത്തറിയാതെ വന്നുപോയ ചിരിയെ ഉള്ളിലേക്ക് മടക്കിവിളിച്ച്; “'കല്ലിവല്ലി'; ഇതാണോ ഇത്ര വലിയ കാര്യം, നാളെ സയന്‍സ് പരീക്ഷയാ, വേഗം പോയി പഠിക്കാന്‍ നോക്ക്” എന്നും പറഞ്ഞു അമ്മ ലാഘവത്തോടെ അടുപ്പില്‍ വെച്ച പരിപ്പുകറിയില്‍ ഒരു ഗ്ലാസ്‌ വെള്ളം കൂടി കോരിയൊഴിച്ചു. ‘ഈശ്വരാ, ഇന്നും പരിപ്പ് കറിയോ’ ഒരു നെടുവീര്‍പ്പോടെ ഞാന്‍ തിരിഞ്ഞുനടന്നു. പുസ്തകങ്ങളും ചോറ്റുപാത്രവും അടങ്ങിയ അലുമിനിയം പെട്ടി ചുമരില്‍ ചാരി നിര്‍ത്തി, കുളിക്കാനായി കിണറ്റിന്‍കരയിലെക്കോടി.

പിന്നീടുള്ള കുറച്ചു ദിവസങ്ങള്‍ എന്‍റെ ചിന്തമുഴുവന്‍ കൈതക്കൊല്ലിയെ കുറിച്ചായിരുന്നു; സുഹൃത്തുക്കളില്‍ നിന്നും കേട്ടറിഞ്ഞ അവിടുത്തെ നല്ലവരായ ആളുകളെ കുറിച്ചായിരുന്നു. അതോടൊപ്പം തന്നെ ആ സ്ഥലത്തെക്കുറിച്ചുള്ള മനസ്സില്‍ പതിഞ്ഞുപോയ പഴയചിത്രം മാറ്റിയെടുക്കാന്‍ കൂടിയായി എന്‍റെ ശ്രമം. ആ ശ്രമം ഏറെകുറെ വിജയിച്ചു എന്നുതന്നെ പറയാം. എങ്കില്‍കൂടി, കൈതക്കൊല്ലിയെ കുറിച്ചുള്ള ധാരണകള്‍ മാറുമ്പോള്‍ സ്വാഭാവികമായും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില വ്യക്തികളെ കുറിച്ചുള്ള ധാരണകള്‍ കൂടി മാറേണ്ടതുണ്ട്. അതെ; അവര്‍ തന്നെ ആ മൂന്നു ഭീകരര്‍!! കൈതക്കൊല്ലിയില്‍ കുട്ടികളെ പിടിച്ചു കൊണ്ടുപോയി  കൊലപ്പെടുത്തുന്ന രാക്ഷസജന്മങ്ങള്‍!!!! ഒരു വെളുക്കനും രണ്ടു കയമമാരും!! അവരെ കുറിച്ചും ഞാന്‍ അന്വേഷിച്ചു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ; എന്നെ അമ്പരപ്പിക്കുന്നതായിരുന്നു അവരെ കുറിച്ച് ഞാന്‍ കണ്ടെത്തിയ ഓരോ അറിവുകളും.  

നാട്ടിലെ പാവംപിടിച്ച, സമൂഹത്തില്‍ നിന്നും തികച്ചും അകന്നുമാറി നില്‍ക്കുന്ന, സര്‍ക്കാരിനാലും പൊതുജനത്താലും അവഗണനകള്‍ ഏറ്റുവാങ്ങി, പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന, ഒരു ട്രൈബല്‍ കുടുംബത്തിലെ വളരെ നിഷ്കളങ്കരായ മനുഷ്യര്‍ മാത്രമായിരുന്നു അവര്‍. അവരുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ ദാരിദ്ര്യത്തിന്‍റെ അടയാളങ്ങളായിരുന്നു; അവരുടെ കണ്ണിലെ തീക്ഷണത സമൂഹത്തോടുള്ള അവജ്ഞയുടേതായിരുന്നു; മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ ഭീതിയായിരുന്നു അവരുടെ മുഖത്ത് കണ്ട ഭാവങ്ങള്‍ എന്ന് ഞാന്‍ മനസിലാക്കി.

ഒരുദിവസം ഞാന്‍ അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയി. കവുങ്ങും മരക്കമ്പുകളും തെങ്ങോലകളും കുത്തനെവെച്ചുണ്ടാക്കിയ ചുമരിനുമേലെ മുളകള്‍ പാകി, ഓലയും കച്ചിയും കൊണ്ട് മേഞ്ഞ കുറേ കൂരകള്‍ അവിടെ കണ്ടു. മുറ്റത്ത്‌ കല്ലുകള്‍ വെച്ച് അടുപ്പ് കൂട്ടിയാണ് പാചകം. ചെറിയ മുറ്റത്തിനരികിലായി കുറച്ചാടുകളെ കെട്ടിയിട്ടിട്ടുണ്ട്. മനുഷ്യന് ഇത്രയും പരിതാപകരമായ സാഹചര്യത്തില്‍ ജീവിക്കുവാന്‍ കഴിയുമോ എന്ന ചിന്തയായിരുന്നു എന്‍റെ ഉള്ളിലപ്പോള്‍. അവിടെ ഞാന്‍ മുന്‍പ് കണ്ടുപരിചയമുള്ള വെളുക്കനും, കയമമാരും കൂടാതെ, ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ പേര്‍ കൂടിയുണ്ടായിരുന്നു. കയമമാരുടെ അമ്മ- ചെമ്പി, അതായത് വെളുക്കന്‍റെ ഭാര്യ, അവരുടെ പെണ്മക്കള്‍-- ‘വെള്ളച്ചി’, ‘മഞ്ഞള’, ‘കറുത്ത’, അവരുടെ ഭര്‍ത്താക്കന്‍മാര്‍, കുട്ടികള്‍, അങ്ങനെ കുറച്ചു പേര്‍.
(ചെമ്പിയെപോലെ )

വാര്‍ദ്ധക്യത്തിന്‍റെ അവശതകള്‍ വെളുക്കന്‍റെ ദേഹത്ത് നന്നായിതന്നെ കാണാം. ചെമ്പിയും പ്രായം ചെന്ന ഒരു സ്ത്രീ തന്നെയായിരുന്നു. അവര്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു. എനിക്ക് അവരുടെ ഭാഷ വ്യക്തമായി മനസിലായില്ല. കുറെ നേരം സ്തബ്ധനായി അതെല്ലാം നോക്കിനില്‍ക്കാനല്ലാതെ അവരോടു അരക്ഷരം പോലും ഉരിയാടാന്‍ എനിക്കായില്ല. “ഏറ്റവും മോശമായ ഹിംസയാണ് ദാരിദ്ര്യം” എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍, മുന്‍പ് പുസ്തകത്തില്‍ വായിച്ചത് എന്‍റെ ഓര്‍മ്മയിലേക്കോടിയെത്തി. കൂടുതല്‍ നേരം അവിടെ ചിലവഴിക്കാനാവാതെ ഞാന്‍ വീട്ടിലേക്കു മടങ്ങി.


തിരിച്ചു വീട്ടിലേക്കുള്ള വഴിയത്രയും എന്‍റെ ചിന്തകള്‍ ആ കുടുംബത്തെയും അവിടുത്തെ ആളുകളെയും കുറിച്ചായിരുന്നു. അറിവില്ലായ്മ കൊണ്ടാണെങ്കിലും, ഇവരെയാണല്ലോ ഭാവിയില്‍ വകവരുത്താന്‍ ആലോചിച്ചതെന്ന് ഞാന്‍ അവജ്ഞയോടുകൂടി ഓര്‍ത്തു.  എനിക്ക് അവരോടു എന്തെന്നില്ലാത്ത സഹതാപവും സഹാനുഭൂതിയിയും തോന്നി. അവരുടെ ജീവിതവും എന്‍റെ ജീവിതവും തമ്മില്‍ വെറുതെയൊരു താരതമ്യം ഞാന്‍ നടത്തിനോക്കി; ദൈവത്തിനോട് നന്ദി പറഞ്ഞു!! അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും, അവര്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാനും ആരെങ്കിലുമൊക്കെ മുന്നോട്ടുവരട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റൊന്നിനും എനിക്കന്നു കഴിയുമായിരുന്നില്ല.   

കൈതക്കൊല്ലി കാണാനുള്ള മോഹം അപ്പോഴും പൂര്‍ത്തിയാകാതെ തന്നെ നിന്നു. സുഹൃത്തുക്കളില്‍ ചിലര്‍ ഒരുപാട് തവണ അവിടേക്ക് വിളിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം, സഹോദരിയുടെ വിവാഹം ക്ഷണിക്കുന്നതിനായി കൈതക്കൊല്ലിയിലും പോകാനുള്ള അവസരമൊരുങ്ങി. വാഹന സൌകര്യം ഇല്ലാത്തതിനാല്‍ നടന്നുതന്നെയാണ് പോയത്. അമ്മയും കൂടെയുണ്ടായിരുന്നു.

കൈതക്കൊല്ലിയിലേക്കുള്ള വഴി
ദൂരെ നിന്നെ കൈതക്കൊല്ലിയുടെ സൌന്ദര്യം ദൃശ്യമായിതുടങ്ങി. മൂന്നു ഭാഗം ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ പ്രദേശം, കുന്നിന്‍ മുകളില്‍ നിന്നും താഴോട്ട്  നിര്‍ഗ്ഗളിച്ചൊഴുകുന്ന അരുവികള്‍ കൈതക്കൊല്ലിയ്ക്ക് വെള്ളിച്ചിലങ്കകളിട്ട മാദകസുന്ദരിയുടെ അഴകേകി. അവയെല്ലാം താഴെ കുന്നിന്‍ ചെരുവില്‍ കൂടിച്ചേര്‍ന്ന് ഒരു വലിയ തോടായി ഒഴുകുന്നുണ്ട്.

ഞാന്‍ ചുറ്റിലും കണ്ണോടിച്ചു.

നാട്ടില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നെല്‍വയലുകള്‍ അവിടെ ഞാന്‍ കണ്ടു.
പച്ചപുതപ്പ് വിരിച്ച് നിരന്നുകിടന്ന വയലുകളുടെ വശ്യമനോഹാരിത ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു; ആവേശഭരിതനായി. എന്‍റെ വീടിനടുത്തുള്ള വയലുകളെല്ലാം നികത്തി, അപ്പോഴേക്കും റബ്ബര്‍തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു.

പാടത്തും വരമ്പിലും ഒറ്റക്കാലില്‍ നിന്ന് തവള കുഞ്ഞുങ്ങളെ കൊത്തിത്തിന്നുന്ന വെളുത്തു നീണ്ട കൊക്കുകളെ അവിടെ ഞാന്‍ കണ്ടു !!
ചൂളം വിളിച്ചുകൊണ്ട് പാറി പറക്കുന്ന ചീവീടുകളെ അവിടെ ഞാന്‍ കണ്ടു.
വേങ്ങ മരപ്പൊത്തില്‍ നിന്നും വെള്ളിക്കണ്ണു തുറന്ന് തുറിച്ചുനോക്കുന്ന മൂങ്ങകളെ അവിടെ ഞാന്‍ കണ്ടു.

പ്രാവും, പുള്ളും, ചെമ്പോത്തും, മീന്‍കള്ളത്തിയും പാറിപ്പറക്കുന്ന ഒരാകാശം ഞാനവിടെ കണ്ടു.

ഇവിടെ മാത്രം എങ്ങനെ ഇത്രയും പക്ഷികള്‍ എന്ന് തെല്ലൊരമ്പരപ്പോടെ ഞാന്‍ ചിന്തിച്ചു; എന്‍റെ മൊബൈലിലേക്ക് നോക്കി, സിഗ്നല്‍ കാണിക്കുന്ന വരകള്‍ അതില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. അതെ; ആകാശം മുട്ടെ ഉയരത്തിലുള്ള മൊബൈല്‍ ടവറുകള്‍ അവിടെ ഉണ്ടായിരുന്നില്ല. അവിടുത്തെ ജനങ്ങള്‍ അതാഗ്രഹിച്ചുമില്ല !!

എങ്ങും പ്രകൃതിയുടെ തനത് പച്ചപ്പുമാത്രം. കുംഭമാസത്തിലെ കൊടും ചൂടിലും അവിടെ അനുഭവപ്പെട്ട കുളിര്‍മ എന്‍റെ മനസ്സും ശരീരവും ഒരുപോലെ തണുപ്പിച്ചു. അരുവികരകളില്‍ ധാരാളമായി വളരുന്ന ‘കൈത’ എന്ന പേരില്‍ അറിയപ്പെടുന്ന, നീണ്ട ഇലകളും, ഇലകളുടെ അരികുകളില്‍ ചെറിയ മുള്ളുകളും ഉള്ള ഒരു പ്രത്യേക തരം ചെടി എന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. ചെറിയ കൊട്ടകള്‍ മടയാന്‍ ഈ ചെടിയുടെ നീണ്ടുകിടക്കുന്ന ഇലകള്‍ ആ കാലത്ത് ഉപയോഗിച്ചിരുന്നു. ഇന്ന് കൈതയോലകള്‍ കൊണ്ടു മടഞ്ഞ കൊട്ടകള്‍ക്ക് പകരം റബ്ബര്‍ കൊട്ടകള്‍ വിപണി പിടിച്ചടക്കി; ഒരു പഴയകാല തൊഴില്‍ മേഖലയും അതോടെ നിലച്ചുപോയി. ഈ ഇലകള്‍ ശേഖരിക്കാനായിരുന്നു ‘കയമമാര്‍’ ദിവസവും അങ്ങോട്ട്‌ പോയിക്കൊണ്ടിരുന്നത്, അല്ലാതെ അമ്മ എന്നെ പറഞ്ഞു ഭയപ്പെടുത്തിയ പോലെ മനുഷ്യരെ ആരെയെങ്കിലും കുരുതികൊടുക്കാനല്ലായിരുന്നു.

കൈതകള്‍ നിറയെയുള്ള സ്ഥലം – കൈതക്കൊല്ലി; അങ്ങനെയാണ് ആ പേര് രൂപം
കൈത ചെടി
കൊണ്ടത്‌.  ‘കൊല്ലി’ എന്ന വാക്കിന് ദേശം എന്നര്‍ത്ഥമുണ്ടാത്രേ !! ഉണ്ടോ ? ഞാന്‍ അക്കാര്യം പിന്നെ കൂടുതല്‍ അന്വേഷിച്ചില്ല. അപ്പോഴേക്കും എന്‍റെ എല്ലാ സംശയങ്ങളും മാറിയിരുന്നു. സത്യത്തില്‍ കൈതയുടെ കൂടെയുള്ള ‘കൊല്ലി’ എന്ന വാക്കാണ്‌  കുട്ടിക്കാലത്ത് എന്നെ പേടിപ്പെടുത്തിയിരുന്നത്. വെളുക്കന്‍റെയും കയമയുടെയും പേരുകള്‍ കൂടി അമ്മ കൈതക്കൊല്ലിയുമായി ബന്ധപ്പെടുത്തിയപ്പോള്‍ അത് ശക്തമായി. ആ സ്ഥലത്തിന് ‘കൈത താഴ്വര’ എന്ന് എന്ത് കൊണ്ട് പേര് വന്നില്ല എന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെയെങ്കില്‍ ഇന്ന് ഈ കുറിപ്പുകൂടി ഉണ്ടാകുമായിരുന്നില്ല !!    

കൈതക്കൊല്ലിയിലെ പരിചയമുള്ള കുറച്ചാളുകളെ വിവാഹത്തിന് ക്ഷണിച്ച് ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി. പക്ഷേ അവിടെ തന്നെയുള്ള, ഞങ്ങളുടെ വീടുമായി വളരെ നല്ല ഒരു ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന ‘അതികാരത്ത് വയല്‍’ (വീട്ടുപേരാണ്) ബാബുവേട്ടന്‍റെ (ചന്ദ്രബാബു എന്നാണു മുഴുവന്‍ പേര്) വീട്ടില്‍ കയറാതെ കൈതക്കൊല്ലി യാത്ര പൂര്‍ത്തിയാകുമായിരുന്നില്ല. അവിടെ ബാബുവേട്ടന്‍റെ അമ്മയും സഹോദരിയും ‘കടുകിട്ട്-വറുത്ത ചക്കപ്പുഴുക്കും’ പാല്‍ ചായയും റെഡിയാക്കി ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുറേ നാളുകള്‍ക്കു ശേഷമുള്ള ഒരു സൌഹൃദ-സംഗമ വേദികൂടിയായി അത്. 

നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കൈതക്കൊല്ലിയെ കുറിച്ചുള്ള മറ്റൊരു അത്ഭുതപ്പെടുത്തുന്ന അറിവ് കൂടി ഞാന്‍ അവിടെനിന്നും മനസിലാക്കി. അവിടുത്തെ മിക്കവാറും പെണ്‍കുട്ടികള്‍ ആരും തന്നെ ആ നാടുവിട്ടു പുറദേശത്തേക്ക് വിവാഹം കഴിഞ്ഞു പോയിട്ടില്ല!! അവിടെയുള്ള ആണ്‍കുട്ടികള്‍ തന്നെ അവരെയൊക്കെ വിവാഹം കഴിച്ചു സസുഖം ജീവിക്കുന്നു. കൂടുതലും പ്രണയവിവാഹങ്ങള്‍ ആയിരുന്നത്രെ !! എന്തായാലും ആ പ്രവര്‍ത്തി തികച്ചും പ്രോത്സാഹനജനകമാണ്; അഭിനന്ദനാര്‍ഹവുമാണ്. കാരണം അവരാരും തന്നെ പ്രണയിച്ചു വഞ്ചിതരാക്കപ്പെട്ടില്ല; പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്നില്ല !! ഒരേ നാട്ടുകാര്‍; അറിവും പരിചയവുമുള്ളവര്‍; ഒരുമിച്ചു ജീവിക്കുന്നു. അവരുടെ സുഖങ്ങളും ദു:ഖങ്ങളും പങ്കുവെച്ചുകൊണ്ട്. കൈതക്കൊല്ലിയില്‍ എനിക്കായി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ എന്ന് ഒരുവേള ഞാന്‍ ആലോചിച്ചു. കാരണം അവിടെ ചിലവഴിച്ച കുറച്ചു സമയം കൊണ്ടുതന്നെ ആ നാടുമായും, അവിടുത്തെ പ്രകൃതിയുമായും ഞാന്‍ പ്രണയബദ്ധനായി കഴിഞ്ഞിരുന്നു !!!!!

വീട്ടിലേക്കുള്ള മടക്കയാത്ര മുഴുവന്‍ കൈതക്കൊല്ലിയിലെ സുന്ദരമായ കാഴ്ചകളായിരുന്നു എന്‍റെ കണ്ണുനിറയെ. ബാല്യകാലത്ത് മനസ്സിനുള്ളില്‍ ‘ഫ്രെയിം’ ചെയ്തു വെച്ച ആ കറുത്ത കൈതക്കൊല്ലിയുടെ ഭീതിതമായ ചിത്രങ്ങള്‍, പുതിയ വര്‍ണ്ണപ്പകിട്ടാര്‍ന്ന ചിത്രങ്ങളാല്‍ ഞാന്‍ ‘റീപ്ലൈസ്’’ ചെയ്തു. ഇടയ്ക്ക് പഴയ കാല സംഭവങ്ങള്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു; പണ്ട് പകുതിയില്‍ വെച്ച് നിര്‍ത്തിയ ചിരി ഇന്ന് മുഴുവനായും അമ്മ ചിരിച്ചു. ഞാനും !!!!!!!!!!!!

പിന്‍കുറിപ്പ്:-
   2006-ല്‍ ആയിരുന്നു കൈതക്കൊല്ലിയില്‍ ഞാന്‍ ആദ്യമായും അവസാനമായും പോയത്. അതിനിപ്പുറം ഇന്ന് വര്‍ഷങ്ങള്‍ പലതു കടന്നുപോയിരിക്കുന്നു. അനിവാര്യമായ മാറ്റങ്ങളില്‍ പലതും ഇന്ന് കൈതക്കൊല്ലിയില്‍ സംഭവിച്ചിട്ടുണ്ടാകണം!!

ഞാന്‍ ഇന്ന് ഭയപ്പെടുന്നു;-

സുന്ദരമായ അവിടുത്തെ നെല്‍വയലുകള്‍ നികത്തി ആരെങ്കിലും റബ്ബര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടാകുമോ?

ഏതു വേനലിലും വറ്റാതെ ഒഴുകിക്കൊണ്ടിരുന്ന അരുവികള്‍ നിശ്ചലരായിട്ടുണ്ടാകുമോ? 

അരുവികരകളില്‍ സുലഭമായിരുന്ന ‘കൈത-തൈകളുടെ’ പച്ചപ്പ്‌ ഇന്നും നിലനില്‍ക്കുണ്ടാകുമോ?

പ്രാവിനും, പുള്ളിനും, ചെമ്പോത്തിനും മാത്രം സ്വന്തമായിരുന്ന നീലാകാശം മൊബൈല്‍ ടവറുകള്‍ കീഴ്പ്പെടുത്തിയിട്ടുണ്ടാകുമോ ?

സത്യസന്ദമായ പ്രണയങ്ങള്‍ അവിടെ പുനര്‍ജനിക്കുന്നുണ്ടാവുമോ?  

ആധുനികതയുടെ കടന്നുകയറ്റം മറ്റെന്തെല്ലാം മാറ്റങ്ങളാണ് ഒരുപക്ഷെ അവിടെ വരുത്തിവച്ചിട്ടുണ്ടാകുക ?

ഈ ആശങ്കകള്‍ക്കെല്ലാം ഒരുത്തരം  തേടി ഞാന്‍ പുറപ്പെടുന്നില്ല; കാരണം ഒരുപക്ഷെ ആ ഉത്തരങ്ങള്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തുമോ എന്ന് ഞാന്‍ വ്യാകുലപ്പെടുന്നു.!! 

മുകളില്‍ പറഞ്ഞ ട്രൈബല്‍ കുടുംബത്തിനു ഇന്ന് നല്ല വീടുകള്‍ ഉണ്ട്; അവരുടെ കുട്ടികള്‍ ഇന്ന് അഭ്യസ്തവിദ്യരാണ്. അവര്‍ വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു നടക്കുന്നു; നല്ല ഭക്ഷണങ്ങള്‍ കഴിച്ചു ജീവിക്കുന്നു.  അവരുടെ ഉന്നമനത്തിനു വേണ്ടി ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയുമ്പോള്‍ അറിയാതെ ഉള്ളില്‍ എവിടെയോ ഒരു സന്തോഷവും തോന്നുന്നുണ്ട്. ഇടയ്ക്കെപ്പോഴോ ‘വെളുക്കന്‍റെ’ മരണവാര്‍ത്ത എന്നെ തേടിയെത്തി. അത് ഓര്‍മ്മകളെ വീണ്ടും ഒരുപാടു ദൂരം പിന്നിലേക്ക്‌ വലിച്ചുകൊണ്ടുപോയി. നമുക്ക് ചുറ്റുമുള്ള ഓരോ ജീവിതങ്ങളും, വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ, നമ്മളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന് തിരിച്ചറിവ് വീണ്ടും ഒരു പകലുകൂടി കാണാനുള്ള ത്വരയുടെ ഭാഗമായിത്തീരുന്നു. നശ്വരമായത് മനുഷ്യന്‍ മാത്രമാണ്. അനശ്വരമായത് പ്രകൃതിയും !! 

-The End-
(ചിത്രങ്ങള്‍: കടം)


 

Friday, September 20, 2013

കറുത്തുപോകുമായിരുന്ന ഒരോണം !!

അങ്ങനെ ഈ വര്‍ഷത്തെ ഓണവും, ഓണക്കാലവും കഴിഞ്ഞു. നാട്ടില്‍ പതിവിനു വിപരീതമായി ഇത്തവണ ഓണപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. കുറെ വര്‍ഷങ്ങളായി മുടങ്ങിപോയ ഓണാഘോഷ പരിപാടികളാണ് ഒരു കൂട്ടം സുമനസ്സുകളായ ചെറുപ്പക്കാരുടെ പ്രവര്‍ത്തന ഫലമായി എളിയരീതിയില്‍ ഇത്തവണ നടത്തപ്പെട്ടത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ആയിരുന്നു കൂടുതലും. എങ്കിലും ഏറെ ആകര്‍ഷണീയമായി തോന്നിയത് ഒരു ആദരിക്കല്‍ ചടങ്ങായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് നാടിന്‍റെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറാന്‍ കഴിഞ്ഞ ഒരു ചെറുപ്പക്കാരന്‍; KSRTC-യില്‍ ബസ്സ്‌ കണ്ടക്റ്റര്‍ ആയി ജോലിചെയ്യുന്ന പ്രേമചന്ദ്രനാണ് ഒരു ധീരകൃത്യത്തിലൂടെ നാട്ടുകാരുടെ പൊന്നോമനയായത്‌. ആ സംഭവം തന്നെയാണ് ഈ കുറിപ്പിന്നാധാരവും.

ഓണത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് സ്വകാര്യ ബസ്സുകള്‍ നടത്തിയ പണിമുടക്ക് ദിവസം; KSRTC പണിമുടക്കില്‍ പങ്കെടുക്കാത്തത് കൊണ്ട് അന്ന് സര്‍വീസുകള്‍ തകൃതിയായി നടത്തി. അല്ലെങ്കിലും സമരദിവസങ്ങളില്‍ ആണ് സര്‍ക്കാര്‍ ബസ്സിനു എന്തെങ്കിലും ഒരു ഗുണം കിട്ടുക. യാത്രക്കാര്‍ക്കും അതൊരു വലിയ ആശ്വാസം തന്നെ. തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് യാത്ര തിരിച്ച KSRTC ബസ്സിന്‍റെ റേഡിയേറ്ററിന്‍റെ മുകള്‍ ഭാഗം ഒരു ഹെയര്‍ പിന്‍ വളവില്‍ വെച്ച് പൊട്ടിതെറിക്കുകയും, ചൂടുള്ള വെള്ളം ദേഹത്ത് തെറിച്ച ഡ്രൈവര്‍ ബസ്സ് നിര്‍ത്തുകയോ ഓഫ്‌ ചെയ്യുകയോ ചെയ്യാതെ, ബസ്സില്‍ നിന്നും ഡോര്‍ തുറന്നു പുറത്തേക്കു ചാടുകയും ചെയ്തു. കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ പൊടുന്നനെ നിന്നുപോകുന്ന വാഹനം സ്വാഭാവികമായും പുറകോട്ടു ഉരുളാന്‍ തുടങ്ങും. എന്താണ് സംഭവിക്കുന്നത് എന്ന് യാത്രക്കാര്‍ക്ക് മനസിലാകുന്നതിനു മുന്‍പേ തന്നെ ബസ്സ് പുറകോട്ടു ഉരുളാന്‍ തുടങ്ങി. താഴെ നൂറ്റമ്പതോളം അടി താഴ്ചയുള്ള കൊക്കയാണ്. 


തലശ്ശേരിയില്‍ നിന്നും മാനന്തവാടിവരെയുള്ള റൂട്ടില്‍ അഞ്ചു ‘ഹെയര്‍ പിന്‍’ വളവുകളാനുള്ളത്. മികച്ച ഡ്രൈവര്‍മാര്‍ക്ക് പോലും ഒരു കീറാമുട്ടിതന്നെയാണ് ഈ വളവുകളും, ഈ വഴിയുള്ള ഡ്രൈവിങ്ങും. ഒരു ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടങ്ങളില്‍ ചെന്നവസാനിക്കും എന്നതില്‍ സംശയമില്ല.- ഇങ്ങനെയുള്ള ഒരു വളവില്‍ വെച്ചാണ് ബസ്സിന് ഈ തകരാര്‍ സംഭവിക്കുന്നത്. പണിമുടക്കയതിനാല്‍ സ്ത്രീകളും കുട്ടികളും അടക്കം പതിവില്‍ കൂടുതല്‍ ആളുകള്‍ ബസ്സില്‍ ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു നിമിഷം; ബസ്സില്‍ കൂട്ട നിലവിളി ഉയരാന്‍ തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. ഡ്രൈവറുടെ സീറ്റില്‍ എത്താന്‍ കഴിഞ്ഞാലേ, എങ്ങനെയെങ്കിലും ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്താന്‍ പറ്റുകയുള്ളൂ. തിളയക്കുന്ന വെള്ളം, റേഡിയേറ്ററില്‍ നിന്നും അപ്പോഴും ചീറ്റുന്നുണ്ട്. യാത്രക്കാരനായ ഒരു പോലീസ്സുകാരന്‍, ഇതിനിടയില്‍ ബസ്സിന്‍റെ ബ്രേക്കില്‍ അമര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബസ്സ്‌ അപ്പോഴും പുറകിലോട്ടു നീങ്ങിക്കൊണ്ടിരിക്കയാണ്. 

KSRTC ബസ്സില്‍ സാധാരണ കണ്ടക്റ്റര്‍ പുറകിലാണുണ്ടാവുക. കണ്ടക്റ്ററും കിളയും ഒരാള്‍ തന്നെ ആണല്ലോ. ! സംഭവത്തിന്‍റെ ഗൌരവം മനസിലാക്കിയ പ്രേമചന്ദ്രന്‍ ആളുകളെ വകഞ്ഞു മാറ്റി മുന്നില്‍ വരികയും, ചീറി തെറിക്കുന്ന തിളച്ചവെള്ളത്തെ വകവെക്കാതെ, ഡ്രൈവറുടെ സീറ്റില്‍ കയറി, ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. അതോടെ പുറകോട്ടു നീങ്ങികൊണ്ടിര്ക്കുന്ന ബസ്സ്‌ നിശ്ചലമായി. ഇതെല്ലാം സംഭവിച്ചത് ഏതാനും സെക്കന്റുകള്‍ക്കുള്ളിലാണ് എന്നതാണ് ഏറെ വിചിത്രവും ആശ്ചര്യജനകവുമായ സംഗതി. ജീവന്‍ തിരിച്ചുകിട്ടിയ അന്‍പതിലതികം വരുന്ന യാത്രക്കാര്‍ അപ്പോഴും തങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ അമ്പരപ്പോടെ നില്‍ക്കുകയായിരുന്നു. കൂട്ടനിലവിളികള്‍ കരച്ചിലില്‍ അവസാനിച്ചു. തങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്‍കിയ പ്രേമചന്ദ്രനോട് നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ പലരും വിങ്ങിപ്പൊട്ടി.

അപകടഘട്ടങ്ങളില്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന ബോധം നമുക്ക് നഷ്ടപ്പെടും, ഇതും അത്തരം ഒരു സാഹചര്യത്തിനു ഉദാഹരണമാണ്. ഒരുപക്ഷെ ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചു വാഹനം നിര്‍ത്താം എന്ന തിരിച്ചറിവ് പ്രേമചന്ദ്രന്‍റെ ബുദ്ധിയില്‍ തെളിഞ്ഞില്ലായിരുന്നുവെങ്കില്‍ ആ അവസ്ഥ എത്ര ഭീകരമായിരിക്കുമായിരുന്നു എന്ന് ആലോചിക്കാന്‍ പോലും പ്രയാസമാകുന്നു. കേരളം കണ്ട വലിയ ദുരന്തങ്ങളുടെ പട്ടികയില്‍ ഇതും സ്ഥാനംപിടിക്കുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സംഭവിച്ച ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും കണ്ണൂര്‍ ജനത മുക്തമായി വരുന്നതേയുള്ളൂ; അന്ന് ഇരുപത്തഞ്ചോളം ആളുകളാണ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മരണമടഞ്ഞത്. വീണ്ടും ഒരു ദുരന്തത്തിനുകൂടി സാക്ഷികളാവാനുള്ള മനകരുത്തു അവര്‍ ആര്‍ജ്ജിച്ചുവരുന്നതേയുള്ളൂ !!  ചില ഘട്ടങ്ങളില്‍ ഏതോ ചില അദൃശ്യശക്തിയുടെ കരങ്ങള്‍ നമ്മളെ സഹായിക്കാന്‍ എത്തിച്ചേരും. സംശയിക്കേണ്ട; ഇതും ദൈവത്തിന്‍റെ അദൃശ്യ കരങ്ങള്‍ തന്നെ, ഇവിടെ ഈ ചെറുപ്പക്കാരന്‍ ആ ദൌത്യത്തിനുവേണ്ടി നിയോഗിക്കപ്പെട്ടു എന്നുമാത്രം.

തീര്‍ച്ചയായും പ്രേമചന്ദ്രന്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു; ഒരു ധീരകൃത്യം തന്നെയാണ് അദേഹം കാഴ്ചവെച്ചത്. പക്ഷേ എന്‍റെ ചിന്തയില്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. റേഡിയേറ്റര്‍ പൊട്ടി തിളച്ചവെള്ളം ദേഹത്ത് തെറിച്ചു വീണപ്പോള്‍, ബസ്സിലുള്ള ഏകദേശം അന്‍പതിലേറെ യാത്രക്കാരുടെ ജീവന് പുല്ലുവില കൊടുത്തുകൊണ്ട്, സ്വന്തം ശരീരത്തില്‍ ഉണ്ടായേക്കാവുന്ന തികച്ചും നിസ്സാരമായ പൊള്ളലിനെ ഭയന്ന്‍, ബസ്സില്‍ നിന്നും ചാടിയിറങ്ങിയ ഡ്രൈവറെ കുറിച്ചാണ്. ഇതാണോ ഒരു പൊതുവാഹണം കൈകാര്യം ചെയ്യുന്ന ഡ്രൈവറുടെ ധര്‍മ്മം? അല്ലെങ്കില്‍ ഇത്തരം ഡ്രൈവര്‍മാരുടെ കൈകളില്‍ എത്രത്തോളം സുരക്ഷിതമാണ് നമ്മുടെ പൊതുഗതാഗത സംവിധാനം; നമ്മുടെ ഓരോരുത്തരുടെയും ജീവന്‍; അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍. എന്ത് നടപടി ആണ് KSRTC ഈ ഡ്രൈവര്‍ക്കെതിരെ എടുത്തത് അല്ലെങ്കില്‍ എടുക്കാന്‍ പോകുന്നത് എന്നറിയില്ല. ഏറിയാല്‍ ഒരു സസ്പെന്‍ഷന്‍; അല്ലെങ്കില്‍ ഒരു ‘വാര്‍ണിംഗ് ലെറ്റര്‍’ അത്രതന്നെ. അത് കഴിഞ്ഞു വീണ്ടും അയാള്‍ നിരപരാധികളായ ഒരുപാട് ജീവനുകള്‍വെച്ച് പന്താടന്‍ രംഗത്ത്‌ വരികതന്നെ ചെയ്യും. ഇത്തരം സ്വധര്‍മ്മം മറന്നു പ്രവര്‍ത്തിക്കുന്ന, നിരുത്തരവാദികളായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആജീവനാന്തം നിര്‍ത്തലാക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട് എന്നാണ് അറിയുന്നത്. പക്ഷേ ഇതെല്ലാം എത്രത്തോളം നടപ്പില്‍ വരുത്താന്‍ കഴിയും എന്നതാണ് ബാക്കിയാകുന്ന ചോദ്യം. അല്ലെങ്കിലും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അത്രവലിയ വില കല്‍പ്പിക്കുന്ന ആരെങ്കിലും ഭരണരംഗത്തോ നീതിനിര്‍വഹണ കേന്ദ്രങ്ങളിലോ ഉണ്ടെന്നു തോനുന്നില്ല. അങ്ങനെയെങ്കില്‍ ഇത്ര വലിയ ദുരന്തത്തില്‍ നിന്നും കുറെ ജീവനുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ സംഭവം, ഒരു ചെറിയ കോളം വാര്‍ത്തപോലും ആവാതെ ദിവസങ്ങള്‍ക്കുള്ളില്‍ പലരും മറക്കാന്‍ ശ്രമിക്കില്ലായിരുന്നു.  

‘ടൈറ്റാനിക്’ എന്ന സിനിമയിലെ രംഗങ്ങളാണ് ഈ അവസരത്തില്‍ ഓര്‍മ്മവരുന്നത്. മുങ്ങിതാഴുന്ന കപ്പലിനുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും, ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും, രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലും നടത്താതെ യാത്രികരെ സുരക്ഷിതരാക്കാന്‍ വേണ്ടി ഓടിനടന്ന്, അവസാനം ആ കപ്പലിനൊപ്പം മരണം വരിച്ച ആ കപ്പിത്താന്‍ പ്രേക്ഷക മനസ്സിനെ മുറിവേല്‍പ്പിച്ചിരുന്നു. അത്രയൊന്നും മഹാമനസ്ഥിതി കാണിച്ചില്ലെങ്കിലും, അതിന്‍റെ നൂറില്‍ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ചൂട് വെള്ളം തെറിച്ചപ്പോള്‍ ബസ്സില്‍ നിന്നും എടുത്തു ചാടാന്‍ ആ ഡ്രൈവര്‍ക്ക് തോന്നുമായിരുന്നില്ല. ഒരു പൊതുവാഹനം കൈകാര്യം ചെയ്യുന്നയാള്‍ക്ക് ഉണ്ടായിരിക്കേണ്ട ‘മിനിമം’ സാമൂഹിക നീതിയെകുറിച്ചും, ഉത്തരവാദിത്വത്തെ കുറിച്ചും ബോധവാന്‍മാരായ എത്രപേര്‍ ഇന്ന് നമുക്കിടയിലുണ്ട്? ചുരുക്കം; അല്ലെങ്കില്‍ വളരെ ചുരുക്കം !! ഡ്രൈവര്‍മാരുടെ കെടുകാര്യസ്ഥത തന്നെയായിരുന്നു മുന്‍പേ നടന്ന ഒട്ടുമിക്ക അപകടങ്ങളിലും എടുത്തുകാണിക്കപ്പെട്ട വസ്തുത. എങ്കിലും അതൊന്നും ആരുടേയും ശ്രദ്ധയില്‍പ്പെടാതെയോ, അല്ലെങ്കില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും, ശ്രദ്ധിക്കാതെയോ പോയി. മറ്റുയാത്രാമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത സാധാരണ ജനങ്ങള്‍ നിരാശ്രയരായി വീണ്ടും ഇതേ സംവിധാനങ്ങളെ തന്നെ ശരണം പ്രാപിക്കുന്നു, !!

പ്രേമചന്ദ്രന്‍റെ ധീരകൃത്യത്തിന്‍റെ വാര്‍ത്ത KSRTC-യും പത്രങ്ങളും മുക്കിയെങ്കിലും, ഒരു നാടിന് അത് അത്ര നിസാരമായി കാണാന്‍ കഴിയുന്നതായിരുന്നില്ല. അവര്‍ അത്രമോശമല്ലാത്ത രീതിയില്‍ അദേഹത്തെ അനുമോദിച്ചു; ആദരിച്ചു; നാടിന്‍റെ നന്മകള്‍ പങ്കുവെച്ചു. ഇനി മുന്നോട്ടുള്ള പ്രേമചന്ദ്രന്‍റെ ഓരോ യാത്രകളിലും ഇതെങ്കിലും ഒരു പ്രചോദനമായി നിലനില്‍ക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം !!  
.....................................................................................................................................................
(ചിത്രങ്ങള്‍ തന്നു സഹായിച്ചത്: സൂരജ് തൊടീക്കളം).


Sunday, September 1, 2013

ബയോഡാറ്റ

(മിനികഥ)

ഇന്ന് പതിവില്ലാതെ ചാറ്റ് ബോക്സില്‍ അവള്‍ ഒരു കാര്യം ചോദിച്ചു.

“എനിക്ക് ഒരു ബയോഡാറ്റ ഉണ്ടാക്കി തരാമോ”

“ബയോഡാറ്റയോ; എന്താ ഇപ്പൊ ഇങ്ങനെ ഒരു കാര്യം എന്നോട് തന്നെ ചോദിക്കാന്‍; അപ്പോള്‍ ഇത് വരെ ഇതൊന്നും ഇല്ലാതെയാണോ ജോലി തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നെ ?”

ഞാന്‍ ഇത്തിരി പുച്ഛം കലര്‍ത്തി രണ്ടു മൂന്ന് ചോദ്യങ്ങള്‍ ഒരേ മെസേജില്‍ തൊടുത്തുവിട്ടു.

“ഹാ; ഇപ്പൊ അങ്ങനെ ഒന്ന് വേണമെന്നൊരു തോന്നല്‍; മൂന്ന് നാല് വര്‍ഷമായി ഒരേ ജോലി; ഒരേ സ്ഥാപനം; ഒരേ സ്ഥലം; ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്”

അവളുടെ മറുപടി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ എന്നെ തേടിയെത്തി.

“ഞാന്‍ അത്ര വലിയ ബയോഡാറ്റ നിര്‍മ്മാതാവ് ഒന്നുമല്ല; എന്‍റെ ബയോഡാറ്റ തന്നെ, ഞാന്‍ എജെന്‍സിയില്‍ കൊടുത്തുണ്ടാക്കിയതാണ്. ഒരു നല്ല ജോലിക്ക് വേണ്ടിയുള്ള ശ്രമമാണെങ്കില്‍ ചെറിയ ഒരു തുക മുടക്കി ഏതെങ്കിലും ഏജെന്‍സിയില്‍ കൊടുത്തു എഴുതിക്കുന്നതായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക”

ഞാന്‍ എന്‍റെ അഭിപ്രായം അവളുമായി പങ്കുവെച്ചു.

“എനിക്ക് എജെന്‍സിയെ പറ്റി ഒന്നും വലിയ ഐഡിയ ഇല്ല മാഷേ ! ഞാന്‍ തന്നെ ഉണ്ടാക്കിയ ചെറിയ ഒരെണ്ണം ഉണ്ട്, മാഷ്‌ അതൊന്നു വിപുലീകരിച്ചു തന്നാ മതി; വളരെ കുറഞ്ഞ വാക്കില്‍, സമയം പോലെ”

അവള്‍ അത്രയും പറഞ്ഞപ്പോള്‍ ആ റിക്വസ്റ്റ് തിരസ്ക്കരിക്കാന്‍ കഴിഞ്ഞില്ല.

എന്തായാലും ഇപ്പോള്‍ കൈവശമുള്ളത് അയക്കൂ; ഞാന്‍ ശ്രമിക്കാം എന്ന് മാത്രം പറഞ്ഞ് ആ ചാറ്റ് ബോക്സ് ഞാന്‍ ക്ലോസ് ചെയ്തു.
..................................................................................

അവള്‍; വെറും രണ്ടുമാസം മാത്രം പഴക്കമുള്ള ഒരു ഓണ്‍ലൈന്‍ സൗഹൃദം; ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ‘ഹായ്’ പറഞ്ഞ് ചാറ്റ് ബോക്സില്‍ വരും, തിരിച്ചു ഒരു ‘ഹായ്’ പറച്ചിലിലോ അല്ലെങ്കില്‍ ചില കുശലാന്വേഷണങ്ങളിലോ ഒതുങ്ങി ഓരോ പ്രാവശ്യവും ചാറ്റുകള്‍ ‘ഓഫ്‌ മോഡിലേക്ക്’ പോയിക്കൊണ്ടിരുന്നു. കൂടുതലായി ഒന്നും അറിയില്ല  അവളെ പറ്റി; ഒരു മലയാളി പെണ്‍കുട്ടി; കുറച്ചു വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുന്നു. അത്രയുമാണ് എന്‍റെ അറിവിലെ അവള്‍ !

പക്ഷേ എന്തുകൊണ്ടോ ഓരോ പ്രാവശ്യവും ചാറ്റ് ബോക്സുകള്‍ അടഞ്ഞു കഴിയുമ്പോള്‍ അവള്‍ എന്തോ പറയാന്‍ ബാക്കിവെച്ചിട്ട്‌ പോകുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഇന്നലെ രാത്രി കുറച്ചേറെ അവള്‍ സംസാരിച്ചു; ‘ഇപ്പോള്‍ കുറച്ചു ഫ്രീ ആണ്; സോ, നമുക്ക് കുറച്ചു ‘സൊറ’ പറയാം’ എന്ന മുഖവുരയുമായാണ് അവള്‍ വന്നത്. പക്ഷേ കൂടുതല്‍ എന്തെങ്കിലും സംസാരിച്ചോ എന്ന് ചോദിച്ചാല്‍, ഇല്ല; കുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍; പഴയ ചില സുഹൃത്തുക്കളെ കുറിച്ച്; അത്ര തന്നെ !! ഞാന്‍ ചോദിച്ച പല ചോദ്യങ്ങള്‍ളും ഉത്തരമില്ലാതെ, അനാഥമായി ചാറ്റ് ബോക്സിന്‍റെ കാണാപ്പുറങ്ങളിലേക്ക് നൂഴ്ന്നിറങ്ങി മറഞ്ഞുപോയി.

ഇന്ന് രാവിലെ വീണ്ടും പതിവില്ലാതെ ചാറ്റില്‍ വന്നതും, അവിചാരിതമായി ബയോഡാറ്റയുടെ കാര്യം പറഞ്ഞതും എന്നില്‍ കുറച്ചൊന്നുമല്ല അമ്പരപ്പുണ്ടാക്കിയത്.
‘ഇന്ന് ജോലിക്ക് പോയില്ലേ’ എന്ന് ചോദിച്ചപ്പോള്‍ ‘നല്ല സുഖമില്ല അതുകൊണ്ട് ലീവ് എടുത്തു’ എന്നും പറഞ്ഞു. 
..........................................................................................
ഉച്ചയോടെ മൊബൈലില്‍ നോട്ടിഫികേഷന്‍ വന്നു; ഒരു പുതിയ ഇമെയില്‍ വന്നിട്ടുണ്ട്. മെയില്‍ തുറന്നുനോക്കി; അതെ, അത് അവളുടെ ഇമെയില്‍ ആണ്. സബ്ജെക്റ്റ് ലൈനില്‍ ‘ബയോഡാറ്റ’ എന്ന് എഴുതിയിട്ടുണ്ട്. അതില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലില്‍ ക്ലിക്ക് ചെയ്തു. നെറ്റ് കുറച്ചു സ്ലോ ആണ്. അറ്റാച്ച് ചെയ്തിരിക്കുന്ന വേര്‍ഡ്‌ ഫയല്‍ പതിയെ പതിയെ നാണത്തോടെ എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ തുറക്കപ്പെട്ടു.

മുകളില്‍ അവളുടെ പേര് വലിയ കറുത്ത അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്; കൂടുതല്‍ വായിക്കാതെ മൌസ് താഴോട്ടുരുട്ടി നോക്കി.
‘ഭാഗ്യം; എല്ലാം കൂടി ഒരു പേജ് മാത്രമേയുള്ളൂ, വേഗം തന്നെ കുറച്ചു മെച്ചപ്പെടുത്തി തിരിച്ചയചു കൊടുക്കാം’ എന്നാശ്വസിച്ച്‌ മൌസ് വീണ്ടും മുകളിലേക്ക് തന്നെ ഉരുട്ടിക്കയറ്റി.

വലിയ അക്ഷരങ്ങളില്‍ എഴുതിയ അവളുടെ പേരിനു താഴെ ‘കരിയര്‍ ഒബ്ജെക്റ്റിവ്’ എന്ന തലക്കെട്ടില്‍ കുറച്ചു വാക്കുകളാല്‍ തീര്‍ത്ത വാചകങ്ങള്‍;

അതിനു താഴെ, പ്രവര്‍ത്തിപരിചയം, ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍

അതിനും താഴെ ‘പേര്‍സണല്‍ ഇന്‍ഫോര്‍മേഷന്‍’; ഇങ്ങനെ പോയി ആ ബയോഡാറ്റയുടെ ഘടന.

അത്രയും സങ്കീര്‍ണ്ണമായ ഒരു പ്രൊഫൈല്‍ ഞാന്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.

അതിലെ ഓരോ വാക്കുകളും, വാചകങ്ങളും, ഒരായിരം അമ്പുകളുടെ മൂര്‍ച്ചയോടെ എന്‍റെ കണ്ണുകള്‍ക്കുള്ളിലേക്ക് തുളഞ്ഞു കയറി; അവ ഉള്ളിന്‍റെയുള്ളില്‍ എവിടെയോ തട്ടി ചിന്നി ചിതറി !!

ആരോ വരുത്തിവച്ച പോലെ ഒരു നിശബ്ധത !!

എങ്ങനെ ഈ ബയോഡാറ്റ വിപുലീകരിക്കും എന്നെ ചിന്ത വിദൂരങ്ങളില്‍ പോലും അപ്പോള്‍ എന്‍റെ ഉള്ളില്‍ ഉണ്ടായില്ല. എത്ര മനോഹരമായി രൂപപ്പെടുത്തിയാലും, ഏതുതരത്തില്‍ ഉള്ള ഒരു ജോലിയായിരിക്കും ഈ ബയോഡാറ്റ മുന്നില്‍ വെച്ച് അവള്‍ തേടാന്‍ പോകുന്നത് എന്ന ചിന്തയും അതോടൊപ്പം എന്നെ വല്ലാതെ അലട്ടി.

ഞാന്‍ അവളോട്‌ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ആ ബയോഡാറ്റയില്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. ഒരുപക്ഷേ ബയോഡാറ്റ വിപുലീകരിക്കുക എന്നതിലുപരി, അവളെ എനിക്ക് വിശദമായി പരിചയപ്പെടുത്തുക എന്നത് തന്നെയായിരിക്കണം അവള്‍ ഉദേശിച്ചതും !!

പേജ് വീണ്ടും മുകളിലേക്ക് പോയി, അവസാനത്തെ ഖണ്ഡികയില്‍ ‘ഡിക്ലറേഷന്‍’ എന്ന തലക്കെട്ടില്‍ ‘മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം എന്‍റെ ഏറ്റവും നല്ല അറിവിനാലും ബോധത്താലും ശരിയും യാഥാര്‍ത്യവുമാണ്’ എന്ന് സ്ഥാപിക്കുന്ന സത്യപ്രസ്താവന.

അതിനും താഴെ,

അവള്‍- ചുവന്ന അക്ഷരങ്ങളില്‍ അവളുടെ പേര്;
# 412/7, റെഡ് സ്ട്രീറ്റ്, കാമാത്തിപുര,
ഗ്രാന്‍റ് റോഡ്‌ (ഈസ്റ്റ്‌), മുംബൈ- 14

ഒപ്പ്.

.......................................................The End.................................................................

Sunday, August 18, 2013

സഹനം !

ഞാന്‍ നടന്ന വഴിയോളം 
നീ നടന്നിട്ടുണ്ടോ;
ഞാന്‍ കടന്ന കടലോളം 
നീ കടന്നിട്ടുണ്ടോ;
ഞാന്‍ കണ്ട കിനാവോളം
നീ കണ്ടിട്ടുണ്ടോ ;

ഇല്ല; ഒരിക്കലുമില്ല;
നിന്‍റെ പരിമിതികള്‍ക്കുള്ളില്‍
ഒതുങ്ങുവാനായിരുന്നു
നിനക്ക് കൂടുതല്‍ ഇഷ്ടം.
അല്ല; അങ്ങനയല്ല;
പരിമിതികളുടെ ചങ്ങലപ്പൂട്ടിനാല്‍
എന്നും ഞാന്‍ നിന്നെ തളച്ചിട്ടിരുന്നു.

അപ്പോഴും ഒരു കാര്യത്തില്‍ നീ
എന്നെ തോല്‍പ്പിച്ചു.
നീ പൊഴിച്ച  കണ്ണീരോളം
എന്‍റെ കണ്ണുനിറഞ്ഞൊഴുകാന്‍
നീ എന്നെ അനുവദിച്ചില്ല.

Tuesday, July 30, 2013

പരിണാമത്തിലേക്ക് !

           (മിനികഥ) 

      ദൈവം അഗാധമായ ചിന്തയിലായിരുന്നു. മനുഷ്യരുടെ അടുത്ത തലമുറയെ എങ്ങനെ സൃഷ്ടിക്കാം എന്ന ചിന്ത  തലച്ചോറിനെ കീറിമുറിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. ഭൂമിയിലേക്ക്‌ നോക്കുമ്പോള്‍ ഒരു സമാധാനവുമില്ല; തലങ്ങും വിലങ്ങും ആക്രാന്തപ്പെട്ടു പായുന്ന മനുഷ്യജന്മങ്ങള്‍; അവരുടെ ദുഷ്പ്രവര്‍ത്തികള്‍; ചതി, വഞ്ചന, മാറാവ്യാധികള്‍, പ്രകൃതിചൂഷണം, പ്രതിദിനം എന്നപോലെ ദേവലോകത്തേക്ക് ഭൂമിയില്‍ നിന്നും വരുന്ന കൂര്‍ത്ത മുനകളുള്ള കൂറ്റന്‍ നിരീക്ഷണ യന്ത്രങ്ങള്‍; അവയുണ്ടാക്കുന്ന തടസ്സങ്ങള്‍, അങ്ങനെ നീണ്ടു പട്ടിക. എല്ലാം കൊണ്ടും ദുസ്സഹമായിരിക്കുന്നു ജീവിതം. ‘ഉലകനായകന്‍’ എന്ന തന്‍റെ പദവി തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.


ദൈവം വ്യാകുലചിത്തനായി !

അടുത്ത് വിളിച്ചുകൂട്ടിയ ദേവലോക സഭയില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞു വന്നില്ല. ഭൂമിയിലേക്കയച്ച  അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പുണ്യഗംഗയിലെ പ്രളയത്തില്‍ ഒലിച്ചുപോയി, കാലസമക്ഷം തിരിച്ചെത്തി. അതിനുമുന്നേ പോയവരെ ആരോ കൈവിഷം കൊടുത്ത് മയക്കി, റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കപ്പെട്ടു. കൂടെ അയച്ച സാരഥിയെ ഭൂമിയില്‍ തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന് ഇതുവരെ മറുപടി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇനിയെന്ത് എന്ന ചിന്ത വലിയ ചോദ്യചിഹ്നമായി നോക്കുകുത്തിപോലെ മുന്നില്‍ നില്‍ക്കുന്നു !!

ഒരു പരിഹാരം ഉടനെ കാണണം; ഭൂമിയിലെ ഇപ്പോഴത്തെ പരിതസ്ഥിതികള്‍ക്കനുയോജ്യമായ രീതിയില്‍ എല്ലാം പു:നസൃഷ്ടിക്കണം.

ആലോചനാനിമഗ്നനായ ദൈവത്തിന്‍റെ ബോധമനസ്സിലേക്ക് പലതരം ഐടിയകള്‍ കടന്നുവന്നു !!!

#  എന്‍ഡോസള്‍ഫാന്‍ പ്രതിരോധശേഷിയുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കണം.

സ്ത്രീകള്‍ക്ക് സ്വയരക്ഷക്കായി ജന്മനാ കവച കുണ്ഡലങ്ങള്‍ നല്‍കണം.

പുരുഷന് കാമാസക്തി കുറഞ്ഞ ലിംഗങ്ങള്‍ വച്ചുപിടിപ്പിക്കണം; അതിനായി ഒരു ലിംഗ പരീക്ഷണശാല തുടങ്ങണം.

മരങ്ങള്‍ പു:ന സൃഷ്ടിക്കണം; ഇരുമ്പ് മഴുവിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവ.

മണലുകള്‍ അടിയാത്ത പുഴകള്‍ സൃഷ്ടിക്കണം.

മൊബൈല്‍ ടവറുകള്‍ കൂണ്‍ കണക്കെ ഉയരുകയാണ്. പക്ഷികള്‍ക്ക് റേഡിയോ തരംഗ-പ്രതിരോധശേഷി നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

‘കൂടംകുളത്തെ’ ജനങ്ങളെ ‘യുറേനിയം-ആണവ’ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റണം.

വെള്ളത്തിന്‍റെ രാസഘടനയില്‍ മാറ്റം വരുത്തണം;
മണ്ണിന്‍റെ ഘടനയില്‍ മാറ്റം വരുത്തണം; ജെ.സി.ബി. കുത്തിയാലും ഇടിയാത്ത കുന്നുകള്‍ ഉണ്ടാക്കണം.
ഭൂഖണ്ടങ്ങളെ ഇനിയും വിഭജിക്കണം; സമുദ്രങ്ങളുടെ ആഴം കൂട്ടണം.

എവറസ്റ്റ് കൊടുമുടിയെ ഒരഗ്നി പര്‍വ്വതമാക്കണം; അത് പൊട്ടിച്ചിതറി ലാവകളൊഴുകണം

ചോരയുടെ നിറം പച്ചയാക്കണം; മനുഷ്യരുടെ ചോരത്തിളപ്പ് കുറയ്ക്കണം.
ഉറുമ്പ്കളുടെ വലുപ്പം കൂട്ടണം. മനുഷ്യന്‍ അവയെ ഭയക്കണം.

മണ്മറഞ്ഞു പോയ ദിനോസറുകളെ പു:നസൃഷ്ടിക്കണം.
കുതിരകള്‍ക്ക് കൊമ്പുകള്‍ കൊടുക്കണം.
മനുഷ്യന് ഇനിയും ഒരു പരിണാമം കണ്ടത്തേണ്ടിവരും !!  

ദൈവത്തിന്‍റെ ചിന്തകള്‍ കാടുകയറി !!

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ കുരുക്കഴിക്കാന്‍, അവസാനമായി ദൈവം കാലനെ സമീപിക്കാന്‍ തീരുമാനിച്ചു.

കാലന്‍ എല്ലാം ശ്രദ്ധയോടെ കേട്ടു; കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഇങ്ങനെ മൊഴിഞ്ഞു.

“മനുഷ്യരുടെ ആയുസ്സ് വെട്ടിക്കുറയ്ക്കാം; അപ്പോള്‍ എല്ലാത്തിനും ഒരു പരിഹാരമാവും”

കേട്ടപ്പോള്‍ ദൈവത്തിനും അത് ശരിയാണെന്ന് തോന്നി. തല്ക്കാലം അതേയുള്ളൂ വഴി, മാത്രമല്ല സര്‍വ്വപോരായ്മകളും പരിഹരിച്ച്, മാലിന്യമുക്തമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ കൂടുതല്‍ സമയവും കിട്ടും.

തിരച്ചു പോകുന്നതിനു മുന്‍പ് മനുഷ്യരുടെ ആയുസ്സ് എത്രയില്‍ നിര്‍ത്താം എന്ന കാലന്‍റെ ചോദ്യത്തിനുള്ള ഉത്തരമായി, അത് കാലന്‍റെ തന്നെ മനോധര്‍മ്മത്തിനനുസരിച്ചു ചെയ്തു കൊള്ളാന്‍ ദൈവം അനുവാദം നല്‍കി.

ബുദ്ധിമാനായ കാലന്‍ അങ്ങനെ നടപടികള്‍ തുടങ്ങി. പരീക്ഷണാര്‍ത്ഥം കിങ്കരന്‍മാരെ അട്ടപ്പാടിയിലേക്കയച്ചു.

അവിടെ ശിശുക്കള്‍ മരിച്ചുവീഴാന്‍ തുടങ്ങി !!