Friday, May 3, 2013

സരബ്ജിത് സിംഗ്; നിങ്ങള്‍ സ്വതന്ത്രനായില്ലേ !!


സരബ്ജിത് സിംഗ്-ന്‍റെ കൊലപാതകത്തിലെ രോഷം എനിക്ക് ഇവിടെയുള്ള പാക്കിസ്ഥാന്‍ സുഹൃത്തിനോടു പ്രകടിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “നിങ്ങളുടെ ആളുകള്‍ ഞങ്ങളുടെ സരബ്ജിത് സിങ്ങിനെ കൊന്നില്ലേ, എന്തൊരു ക്രൂരതയാണിത്‌” ഞാന്‍ രോഷത്തോടെ അവനോടു ചോദിച്ചു. ഫ്ലാറ്റിലെ താഴത്തെ നിലയിലാണ് അഫ്സലും കുടുംബവും; പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ളവരാണ് അവര്‍. ഇന്നു വെള്ളിയാഴ്ച ആയതുകൊണ്ട് എല്ലാവരും റൂമില്‍ തന്നെയുണ്ട്. “സര്‍ എന്തു പറ്റി, ആരായിരുന്നു അയാള്‍” ഹിന്ദിയിലുള്ള അഫ്സലിന്‍റെ മറുചോദ്യം. അവര്‍ ഈ കഥകളൊന്നും അറിഞ്ഞമട്ടില്ല; എല്ലാം എനിക്ക് വിവരിക്കേണ്ടി വന്നു. എല്ലാം കേട്ടുകഴിഞ്ഞിട്ടും മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റങ്ങളൊന്നും ഇല്ലാതെ അവന്‍ പറഞ്ഞു, “സര്‍ ഇതൊക്കെ അവിടെ നിത്യസംഭവങ്ങള്‍ ആണ്. സിംഗ് ഒരിന്ത്യക്കാരനായതുകൊണ്ട് പുറം ലോകം അറിഞ്ഞു. അങ്ങനെ അറിയപെടാതെ എത്രയോപേര്‍ പാക്‌ ജയിലുകളില്‍ മാത്രമല്ല, തെരുവുകളിലും ദിവസേന ആക്രമണങ്ങള്‍ക്ക് ഇരയാവുന്നു; കൊല്ലപ്പെടുന്നു.” അഫ്സല്‍ സംസാരം തുടര്‍ന്നു. അഴിമതിയും തൊഴുത്തില്‍കുത്തും കൊണ്ടു നിറഞ്ഞ പാക്-ഭരണ കൂടത്തിനോ സര്‍ക്കാരിനോ ഇത്തരം കാര്യങ്ങളില്‍ വലിയ താല്പര്യം ഒന്നുമില്ല. പേരിന് ഒരു ‘ജനാധിപത്യം’ ഭരിക്കുന്നത്‌ പട്ടാളം. ഇതാണ് പാക്-ഭരണ സംവിധാനം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും സര്‍ക്കാരിനെതിരാണ്. അതിന്‍റെ പ്രതികരണമാണ് പലയിടത്തായി അടിക്കടി ഉണ്ടാകുന്ന സ്ഫോടങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ സ്ഫോടനം നടത്തുന്നത് സര്‍ക്കാര്‍ തന്നെ. പ്രതിഷേധത്തെ നേരിടാന്‍. മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ചു ഒരു ‘റോളും’ ഇല്ല; അവ സര്‍ക്കാരിന്റെ പ്രതിനിധികള്‍ മാത്രം.
സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ക്ക് ‘കയ്യും കണക്കുമില്ല, എന്നു അഫസല്‍ പറയുന്നു. അവന്‍റെ സഹോദരി ഇപ്പോള്‍ ചികിത്സയിലാണത്രേ!! ഒന്നര വര്‍ഷം മുന്‍പ് ആരോ നടത്തിയ ‘ആസിഡ്’ ആക്രമണത്തില്‍ മുഖവും ശരീരഭാഗങ്ങളും വികൃതമാക്കപ്പെട്ട്; ഇപ്പോള്‍ മരണത്തോട് മല്ലടിക്കുന്ന സഹോദരിയുടെ അവസ്ഥ നിറകണ്ണുകളോടെ അവന്‍ വിവരിച്ചപ്പോള്‍ മുഴുവന്‍ കേട്ടുനില്ക്കാന്‍ എനിക്കായില്ല. അവസാനമായി അഫ്സല്‍ ഒരു കാര്യം കൂടി കൂട്ടിചേര്‍ത്തു. “സര്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനില്‍ ജീവിക്കേണ്ട; എന്തെങ്കിലും ഒരു സാധ്യതയുണ്ടെങ്കില്‍ ഞങ്ങള്‍ ഹിന്ദുസ്ഥാനിലേക്കു വരാം; അവിടെ ആരെയും ഭയക്കാതെ ഞങ്ങള്‍ക്ക് ജീവിക്കാം.” അത് അഫസലിന്റെ മാത്രം വാക്കുകളല്ല; ഒരു ജനതയുടെ മുഴുവന്‍ വികാരമാണ് അവന്‍റെ വാക്കുകളില്‍ കൂടി പുറത്തുവന്നതെന്ന് ഞാന്‍ മനസിലാക്കി. അതിനു മറുപടിയൊന്നും പറയാതെ, അഫ്സലിന്‍റെ ‘ബീവി’ തന്ന ‘സുലൈമാനി’-യും വാങ്ങികുടിച്ചു യാത്രപറഞ്ഞിറങ്ങിറങ്ങും മുന്‍പ് ഒരു ‘സോറി’ പറയാന്‍ ഞാന്‍ മറന്നില്ല; അവന്‍റെ സഹോദരിയുടെ കാര്യം ഓര്‍മ്മിപ്പിച്ചതിന്.

സരബ്ജിത് സിംഗിന്റെ കൊലപാതകം, ഒരു വ്യക്തിയുടെ ജീവന്‍ എന്നതിലുപരി, ഇന്ത്യയുടെ അഭിമാനതിനേറ്റ ക്ഷതം കൂടിയാണ്. നിരപരാധിയായി തുറുങ്കിലടക്കപ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാരിനോ ജനപ്രതിനിധികള്‍ക്കോ ആയില്ല. കാരണങ്ങള്‍ ഒരുപാടുണ്ടാകാം നിരത്തിവയ്ക്കാന്‍. എങ്കിലും അതൊന്നും ഒരു ജീവന്‍റെ വിലയേക്കാള്‍ മുകളില്‍ അല്ലല്ലോ !!

സരബ്ജിത് സിംഗ്, നിങ്ങള്‍ ഇപ്പോള്‍ സ്വതന്ത്രനായി. നിങ്ങള്‍ക്കിനി ആരെയും ഭയക്കേണ്ട; നിങ്ങളുടെ മുന്നില്‍ ഇപ്പോള്‍ ഇരമ്പഴികളില്ല, ഭീകരതയുടെ മതിലുകളില്ല; അവസാനം ഈശ്വരന്‍ നിങ്ങളോടു കരുണ കാണിച്ചു; നിങ്ങളില്‍ ഒരാളായ ഞങ്ങള്‍ സാധാരണ ഭാരതീയന് നിങ്ങളുടെ ആത്മാവിനു വേണ്ടി നിത്യശാന്തി നേരാന്‍ മാത്രമേ ആയുള്ളൂ !!

(Mukesh M)

No comments:

Post a Comment